വെള്ളിയാഴ്‌ച, മാർച്ച് 14, 2014

ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!


പൊഴിയുന്ന ഇലകളെ നോക്കി 
ശിശിരമേയെന്ന് 
നിറങ്ങളേയെന്ന് 
ഋതുപ്പകര്‍ച്ചയെ ഓമനിക്കുന്നുണ്ട് നീ.
പക്ഷേ   അടര്‍ന്ന്  വീഴുമ്പോള്‍ 
മരത്തിനുള്ളിലൊരു 
വിത്തുപാകും ഓരോ ഇലയും.
ദ്രുതഗതിയില്‍    ഋതുഭേദമില്ലാതെ തഴച്ചു വളരുന്ന 
മരിക്കാത്ത ഓര്‍മ്മകളുടെ ഒരു കൊടുങ്കാട്

***********
പുഴ നേര്‍ത്തു  നേര്‍ത്തു  
ഇല്ലാതാവുന്നത്  അറിയുന്നുണ്ട്.
ഏതോ ഒരുനിമിഷത്തിലേക്ക്
ഒഴുകിനിറയുന്ന  വെള്ളമെന്ന്
പുഴയെ അളക്കുമ്പോള്‍
അളന്നെടുക്കാനിനിയും
അളവുകോല്‍ കണ്ടുപിടിച്ചിട്ടില്ലാത്ത
മറ്റൊരൊഴുക്ക് 
ഇരുകരയും കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും!

ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട്
പേരിടാത്ത മഹാനദികള്‍ 

ഓര്‍‌മ്മകളില്‍ മാത്രമായൊഴുകുന്നതുകൊണ്ട് 
പേരില്ലാത്ത മഹാനദികള്‍!


***********
മീനുകള്‍ ചുണ്ടു കോട്ടി കണ്ണുനീട്ടി പ്രാര്‍‌ത്ഥിക്കുമ്പോള്‍ 
ഓര്‍‌ക്കുന്നത് ആരെയാവും...
ഒരിക്കല്‍ വലയില്‍ കുടുക്കിയേക്കാവുന്ന ഒരാളേയോ  
ചൂണ്ടയില്‍ നിന്നും പുറത്തെടുത്തു
ശ്വാസം തിരികെ കൊടുത്തവനെയോ
ഉടലളന്ന് വരയിട്ട് എരിവും പുളിയും
തേച്ചു പിടിപ്പിക്കുന്നവനെയൊ
വല്ലാത്ത ഇഷ്ടത്തോടെ തിന്നുന്നവനെയൊ...

ഇത്രയും പറഞ്ഞപ്പൊഴാണോര്‍‌ത്തത്നീ പിടിച്ച മീനെവിടെ?

***********
ചങ്ങായിമാരില്‍ കാറ്റിനെയാണെനിക്കിഷ്ടം
എന്തൊരുകരുതലാണതിന്!
നീയും നീയും നീയുമറിയാതെ
നിന്‍റേയും നിന്‍റേയും നിന്‍റേയും
മണം കട്ടെടുത്ത് മുന്നില്‍ വെച്ച്
നിന്നെയും നിന്നെയും നിന്നെയും
മറന്നിട്ടില്ലല്ലോയെന്ന്പരീക്ഷിക്കും...
മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍
ഓര്‍മ്മകളെ കൂട്ടുവിളിക്കും.

എന്‍റെ മണംകട്ടെടുക്കുന്ന ദിവസം
കയ്യോടെ പിടിക്കും ഞാന്‍....

നീയെന്നെ മറന്നതിനോളം
സങ്കടം തന്നെയാണ്
ഞാനെന്നെ മറന്നെന്നറിയുമ്പോഴും.

************
ചുരത്താന്‍ മുലയില്ലാത്ത  ഭൂമിയെ,
വിരിക്കാന്‍ തണലില്ലാത്ത    മരങ്ങളെ,
കൊടുക്കാന്‍ ശ്വാസമില്ലാത്ത   പുഴകളെ, 
ചിറകു കത്തിക്കരിഞ്ഞ ആകാശത്തെ 
നമ്മുടെ കുട്ടികളെങ്ങിനെ  
ഓര്‍മ്മകളില്‍ ഓര്‍ത്തെടുക്കും

***********
ഓര്‍മ്മകളെപ്പറ്റിഎഴുതുമ്പോഴാണ് 
ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!

ഒരു കടുകിന്‍റെ പൊട്ടിത്തെറിയില്‍
പല അടുക്കളകളാണ് വാതില്‍ തുറക്കുന്നത്.

ഗന്ധക മണത്തില്‍ നിന്നും ചിതറിത്തെറിച്ച ഉടലിനെ ഓര്‍ത്തെടുക്കുന്നു നഗരം.

മുടികരിയുന്ന മണം ഒരു ദുശ്ശകുനം മാത്രമായിരുന്നു അച്ഛന്‍ ചുട്ടുകരിക്കപ്പെട്ട സര്‍ദാര്‍ണിയെ കാണും വരേക്കും.
ഇപ്പോഴതിന്നു നിറയെ പര്യായവാചികള്‍!

സാനിടറി നാപ്കിന്‍റെ പച്ചച്ചോരമണത്തില്‍ ഒര്‍മ്മ വരുന്നത് ഇറച്ചിക്കറിയല്ല.
കാളീഘട്ടിലെ ബലിക്കല്ലിനുചുറ്റും തമ്പടിച്ച ഉളുമ്പുമണമാണ്

കാച്ചെണ്ണ

മുല്ലപ്പൂമണം

മുല്ലപ്പൂമണത്തെപ്പറ്റി പറഞ്ഞപ്പോഴാണ് അതിന്നു സോനാഗച്ചിയിലെ അമ്മന്‍ തെരുവിന്‍റെ മണമാണ്..

************
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം.

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഓര്‍മ്മകള്‍ക്കെപ്പോഴും സുഗന്ധമില്ല
കവിതകള്‍ക്കെപ്പോഴും...........!!

Unknown പറഞ്ഞു...

നീ എന്നെ മറന്നതിനോളം സങ്കടമാണ് ഞാനെന്നെ മറന്നത് ... എത്രത്തോളം യാഥാര്‍ത്യം നിറഞ്ഞതാണ് ഈ വരികള്‍

സൗഗന്ധികം പറഞ്ഞു...

മീനുകള്‍ ചുണ്ടു കോട്ടി കണ്ണുനീട്ടി പ്രാര്‍‌ത്ഥിക്കുമ്പോള്‍
ഓര്‍‌ക്കുന്നത് ആരെയാവും...
ഒരിക്കല്‍ വലയില്‍ കുടുക്കിയേക്കാവുന്ന ഒരാളേയോ
ചൂണ്ടയില്‍ നിന്നും പുറത്തെടുത്തു
ശ്വാസം തിരികെ കൊടുത്തവനെയോ
ഉടലളന്ന് വരയിട്ട് എരിവും പുളിയും
തേച്ചു പിടിപ്പിക്കുന്നവനെയൊ
വല്ലാത്ത ഇഷ്ടത്തോടെ തിന്നുന്നവനെയൊ...


നല്ല വരികൾ. കവിതയും


ശുഭാശംസകൾ......

Anitha Nassim പറഞ്ഞു...

ചുരത്താന്‍ മുലയില്ലാത്ത ഭൂമിയെ,
വിരിക്കാന്‍ തണലില്ലാത്ത മരങ്ങളെ,
കൊടുക്കാന്‍ ശ്വാസമില്ലാത്ത പുഴകളെ,
ചിറകു കത്തിക്കരിഞ്ഞ ആകാശത്തെ
നമ്മുടെ കുട്ടികളെങ്ങിനെ
ഓര്‍മ്മകളില്‍ ഓര്‍ത്തെടുക്കും

നല്ല വരികള്‍..

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇപ്പോഴതിന്നു നിറയെ പര്യായവാചികള്‍!

എല്ലാ മണങ്ങളും അങ്ങിനെ തന്നെ.