തിങ്കളാഴ്‌ച, ജനുവരി 04, 2016

വിരുന്നൊരുക്കം.


ഇന്നലെ വിരുന്നുവന്നതൊരു കടലാണ്
കൂടെയൊരു പുഴയായിനേര്‍ത്ത കുത്തൊഴുക്കും
നാലയല്‍പക്കങ്ങളിലെ കൈവഴികളും ഒരു തോടും.

വാവല്ലാതിരുന്നിട്ടും 
വല്ലാത്ത വേലിയേറ്റമായിരുന്നു.

നട്ടുച്ചവെയില്‍ പുതച്ച്
മയങ്ങിക്കിടക്കുന്ന കുളംപോലെ
മൌനം ശീലിച്ച വീട്
തുറന്നിട്ട ജനലിലൂടെ പുറത്തിറങ്ങി
അടഞ്ഞുകിടക്കുന്ന അടുത്തവീടിന്‍റെ
തുറക്കാത്ത ജനല്‍പ്പാളികളില്‍ തിരുപ്പിടിച്ചു നിന്നു.

തട്ടിന്‍പുറം നോക്കി വെറുതെ മലര്‍ന്ന് കിടന്നിരുന്ന മുറികള്‍
കിടക്കകളെയും പെട്ടികളെയും തിരക്കി
ചുവരോരം ചേര്‍ന്നിരിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ മാത്രം
ഉറക്കമുണര്‍ന്നിരുന്ന അടുക്കള ഒന്നു
നടുനിവര്‍ത്താനിടയില്ലാതെ കലമ്പിക്കൊണ്ടിരുന്നു.

വെറുതെ വന്നെത്തിനോക്കിയ കാറ്റ്
കിട്ടിയതെല്ലാം കട്ടെടുത്ത്
അയല്‍വീടുകളിലേക്ക്
തുറന്നിട്ട ജനലുകളിലൂടെ വീശിയെറിഞ്ഞു.
.
.
.
കടലും പുഴയും കൈവഴികളുമിറങ്ങിപ്പോയതിലേക്ക്
ഒഴുകിനിറഞ്ഞ ശൂന്യത നോക്കി
കൂടെയൊഴുകിപ്പോയതെന്തൊക്കെയെന്ന്
കണക്കെടുക്കുകയാണിപ്പോള്‍ നിശ്ശബ്ദത മൂടിപ്പുതച്ച് വീട്.

2 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നിശ്ശബ്ദത മൂടിപ്പുതച്ച് വീട്.

ajith പറഞ്ഞു...

കണക്കെടുക്കാതിരിക്കയാണു സ്വാസ്ഥ്യത്തിനുത്തമം